കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെ ഇന്ത്യയുടെ ആത്മാവ് പേറുന്ന അടിസ്ഥാന വിഭാഗത്തോടാണ് മോദിയുടെ യുദ്ധം:രാഹുല്‍ ഗാന്ധി
കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെ ഇന്ത്യയുടെ ആത്മാവ് പേറുന്ന അടിസ്ഥാന വിഭാഗത്തോടാണ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ചാവക്കാട് കടപ്പുറത്ത് കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘കടല്‍ കടലിന്റെ മക്കള്‍ക്ക്’ മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഐസിസി ഉപാധ്യക്ഷന്‍.കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും മറന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
മോദി സര്‍ക്കാര്‍ തങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്തിനാണെന്നാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള കര്‍ഷകര്‍ തന്നോട് ചോദിച്ചത്. കര്‍ഷകന് മണ്ണ് പൊന്നാണ്. അവനോട് ചോദിക്കാതെ അത് പിടിച്ചെടുക്കുന്നു. നഗരങ്ങളില്‍ ഭൂമിയുടെ വില കുതിച്ചുയരുമ്പോള്‍ അതിന്റെ പ്രയോജനം ഭൂവുടമക്ക് കിട്ടുന്നില്ല.
അത്തരം നീതികേട് മത്സ്യത്തൊഴിലാളികളോടും കാണിക്കുന്നു. മത്സ്യത്തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ദുര്‍ബലരാണെന്നും അവരെ അകറ്റി നിര്‍ത്തിയാലും ഒന്നും സംഭവിക്കാനില്ലെന്നുമാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. ഇതിനെതിരെ പോരാട്ടം അല്ലെങ്കില്‍ മരണം എന്ന നിലപാടെടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
നരേന്ദ്രമോദിയെയും അദ്ദേഹത്തിനൊപ്പമുള്ള സ്യൂട്ട്ധാരികളായ സുഹൃത്തുക്കളെയും കണ്ട് പേടിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. മൽസ്യത്തൊഴിലാളി ഗ്രാമം സന്ദർശിച്ച രാഹുൽ കോളനി നിവാസികളുമായി സംവദിച്ചു.