സിഷാന്‍ അലിഖാനെ തേടി പന്ത്രണ്ടോളം കമ്പനികളുടെ ജോലി ഓഫറുകള്‍; സഹതാപത്തിന്റെ പേരില്‍ തനിയ്ക്ക് ജോലി വേണ്ട; കേരളത്തിലും ജോലി നല്‍കുന്നതിൽ വിവേചനം നിലനിൽക്കുന്നുണ്ട്
മുംബൈ: മുസ്ലിമായതിനാല്‍ ജോലി ലഭിക്കാത്ത സിഷാന്‍ അലിഖാനെ തേടി പന്ത്രണ്ടോളം കമ്പനികളുടെ ജോലി ഓഫറുകള്‍. എന്നാല്‍ ദയവായി സഹതാപത്തിന്റെ പേരില്‍ ആരും തനിയ്ക്ക് ജോലി നല്‍കേണ്ട. ജാതിയും മതവും വര്‍ണവും നോക്കാതെ നിങ്ങള്‍ക്ക് ആവശ്യമുളളയാളാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം തന്നെ ജോലിക്കായി തെരഞ്ഞെടുത്താല്‍ മതിയെന്ന് സിഷാന്‍ പറയുന്നു.
‘ മുസ്ലിങ്ങളെ പോലെ മറ്റ് മതക്കാരും രാജ്യത്ത് വിവേചനത്തിന് ഇരയാകുന്നുണ്ട്. കേരളത്തിലെ ഒരു കമ്പനി ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമായി ജോലി നല്‍കുന്നുണ്ട്. ആ സ്ഥലത്തെ ഹിന്ദുക്കള്‍ എന്തുചെയ്യും?. അവിടത്തെ ഹിന്ദുക്കള്‍ക്ക് ആര് ജോലി നല്‍കും?’ സിഷാന്‍ ചോദിക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ യുവാക്കളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങള്‍ ജോലി നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നും സിഷാന്‍ ചോദിക്കുന്നു.
കഴിഞ്ഞ മെയ് 19നാണ് മുംബൈയിലെ പ്രശസ്തമായ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടില്‍ ജോലി തേടി സിഷാന്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ കമ്പനിയിൽ അമുസ്ലിംങ്ങങ്ങളായ ആളുകളെ മാത്രമാണ് ജോലിക്ക് എടുക്കുകയുള്ളുവെന്ന് അറിയിച്ചത്. സിഷാന്‍ കത്ത് ഫെയ്‌സ്ബുക്കിലിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.സിഷാന്റെ പരാതിയില്‍ കുര്‍ള വെസ്റ്റിലെ വിനോബാ ഭാവെ നഗര്‍ പോലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.