മുംബൈയില്‍ മുസ്ലീമായതിന്റെ പേരില്‍ യുവതിയെ ഫ്ലാറ്റില്‍ നിന്നും ഇറക്കി വിട്ടു
മുംബൈ: മുസ്ലീമായതിന്റെ പേരില്‍ മുംബൈ വഡാലയില്‍ യുവതിക്ക് ഫ്ലാറ്റില്‍ താമസം നിഷേധിച്ചു. ഇതിനെതിരെ 25കാരിയായ മിസ്ബാ ഖാദ്‌രി ഫ്ലാറ്റ് ഉടമക്കും ഹൗസിങ് സൊസൈറ്റിക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. കമ്മ്യൂണിക്കേഷൻ പ്രൊഫഷണലായ ഗുജറാത്ത് സ്വദേശിനിയായ യുവതിയും മറ്റു സമപ്രായക്കാരായ രണ്ടു ഹിന്ദുമത വിശ്വാസികളായ യുവതികളും ചേർന്ന് വാദാലയിലെ സാങ്വി ഹയിറ്റ്സിൽ മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് കണ്ടെത്തിയത്.
എന്നാൽ താമസം തുടങ്ങുന്നതിന്റെ തലേദിവസം മതത്തിന്റെ പേരില്‍ അല്‍വാസികളോ ഉടമയോ ബ്രോക്കറോ മോശമായി പെരുമാറിയാൽ അത് തനിക്ക് പരാതിയില്ലെന്ന് കാണിക്കുന്ന കരാറില്‍ ഒപ്പുവെക്കണമെന്ന് മിസ്ബയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
ഒരാഴ്ച കഴിഞ്ഞിട്ടും കരാറില്‍ ഒപ്പിടാന്‍ തയ്യാറാവാത്തതിനേത്തുടര്‍ന്ന് ബ്രോക്കര്‍ പോലീസിനെ വിളിക്കുമെന്നും ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഫ്ലാറ്റ് നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ മുസ്‌ലിങ്ങളെ താമസിക്കാന്‍ അനുവദിക്കരുതെന്ന് പോളിസി അവര്‍ക്കുണ്ടെന്നും വ്യക്തമാക്കി.
തുടര്‍ന്നുള്ള ദിവസം കൂടെ താമസിക്കുന്നവര്‍ക്കൊപ്പം മിസ്ബയെ ഫ്ലാറ്റില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് മിസ്ബ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.