ബാർ കോഴക്കേസിൽ മാണിക്കെതിരെ തെളിവ്; നിയമോപദേശം തേടിയശേഷം കുറ്റപത്രം സമർപ്പിക്കും
27 May 2015
തിരുവനന്തപുരം: ധനമന്ത്രി മാണിക്കെതിരെയുള്ള ബാർ കോഴക്കേസിൽ വിജിലൻസിന്റെ അന്വേഷണറിപ്പോര്‍ട്ട് തയാറായി. അന്വേഷണച്ചുമതലയുള്ള എസ്.പി നിയമോപദേശം തേടിയശേഷം വൈകാതെ റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കും. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മാണിക്കെതിരെ വ്യക്തമായ തെളിവ് കിട്ടിയെന്നാണ് സൂചന. ചില മൊഴികളും തെളിവുകളും മാണിക്കെതിരാണെന്ന് പറയപ്പെടുന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി മാണിയുടെ വീട്ടിലെത്തി സംസാരിച്ചതിനും തെളിവുണ്ട്.
കോഴ കൊടുക്കാൻ ബാറുടമകൾ പണം പിൻവലിച്ചതിനും തെളിവുണ്ട്. ബാങ്ക് രേഖകളാണ് ഇതിന് ആധാരം. കുറ്റപത്രം വന്നാലുടൻ കെ.എം മാണി രാജിവയ്ക്കേണ്ടിവരും. അത് യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിക്കും. സർക്കാരിന്റെ നിലനില്പുതന്നെ അപകടത്തിലാകും. അരുവിക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു.