എം.പി ഫണ്ടില്‍ നിന്ന് ഒരു രൂപപോലും മണ്ഡലത്തിനായി ചെലവിഴിയ്ക്കാത്തത് 298 അംഗങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ വിനിയോഗിച്ചത് വെറും 16 ശതമാനം മാത്രം
ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലെ 542 അംഗങ്ങളില്‍ 298 പേരും എം.പി ഫണ്ടില്‍ നിന്ന് ഒരു രൂപപോലും മണ്ഡലത്തിനായി ചെലവിഴിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. അഞ്ചുകോടി രൂപവീതമാണ് മണ്ഡല വികസനത്തിന് എം.പിമാര്‍ക്ക് വര്‍ഷം തോറും നല്‍കുന്നത്. പദ്ധതിനിര്‍വഹണ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച 2015 മെയ് 15 വരെയുള്ള വിവരമനുസരിച്ച് ഭൂരിഭാഗം മന്ത്രിമാരും ഫണ്ടുപയോഗിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുകോടിയുടെ 16 ശതമാനം മാത്രമേ സ്വന്തംമണ്ഡലമായ വാരാണസിയില്‍ വിനിയോഗിച്ചിട്ടുള്ളൂ. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാരാണ് നല്ലതോതില്‍ ഫണ്ടുപയോഗിച്ചിട്ടുള്ളത്. ഉത്തര്‍ പ്രദേശിലെ എം.പിമാരാണ് ഫണ്ടുപയോഗിക്കാത്തവരില്‍ മുമ്പില്‍. മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്, രാസവളംമന്ത്രി അനന്ത് കുമാര്‍, നിയമമന്ത്രി ഡി.വി സദാനന്ദ ഗൗഡ, ചെറുകിടവ്യവസായമന്ത്രി കല്‍രാജ് മിശ്ര, ജലവിഭവമന്ത്രി ഉമാഭാരതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി, എസ്.പി അധ്യക്ഷന്‍ മുലായം സിങ് യാദവ് എന്നിവര്‍ ഒരു രൂപപോലും സ്വന്തം മണ്ഡലത്തില്‍ ചെലവാക്കിയിട്ടില്ല.