ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് കണ്ട്കെട്ടണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് മരവിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്വി എന്നിവരുടെയും സ്വത്തുകണ്ട് കെട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദികളെ പാക്കിസ്ഥാൻ സംരക്ഷിക്കുകയാണെന്ന് ഇന്ത്യ നേരത്തേ ആരോപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ദാവൂദ് ഇബ്രാഹിം, സാക്കി ഉർ റഹ്മാൻ ലഖ്വി, ഹാഫിസ് സയ്യിദ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെടാനൊരുങ്ങുന്നത്.
യുഎൻ സുരക്ഷാ സമിതി ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവരാണ് ഇവർ മൂന്നു പേരും. ഇവർക്കെതിരെ നടപടി എടുക്കേണ്ടത് രക്ഷാസമിയിൽ അംഗമായ പാക്കിസ്ഥാന്‍റെ കടമയാണെന്നും ഇന്ത്യ വ്യക്തമാക്കി.
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലാണുള്ളതെന്ന വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തു വിട്ടിരുന്നെങ്കിലും പാകിസ്ഥാന്‍ ഇത് നിഷേധിച്ചിരുന്നു.