ദുരിതം ഒഴിയാതെ നേപ്പാൾ, ഭൂകമ്പത്തിന് പിന്നാലെ ഉരുള്‍പൊട്ടലും
Image:REUTERS/Navesh Chitrakar
നേപ്പാളിനെ പ്രകൃതി വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ആദ്യം ഭൂകമ്പം ഇപ്പോള്‍ ഉരുള്‍പൊട്ടലും. ഇന്നലെ നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നേപ്പാളിലെ മാഗ്ഡി ജില്ലയിലെ രാചേ ഗ്രാമത്തിലാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് നേപ്പാളിലെ വടക്കുപടിഞ്ഞാറന്‍ കാഠ്മണ്ഡുവിലെ കാലി ഗന്തകി നദിയുടെ ഒഴുക്ക് തടസപ്പെട്ടു.
ഇതിനെത്തുടര്‍ന്നാണ് നേപ്പാളിനടുത്തുള്ള ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായത്. വലിയതോതിലാണ് നദിയുടെ ഒഴുക്ക് തടസപ്പെട്ടുകൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കാലി ഗന്തകി നദി ഇന്ത്യയിലെത്തുമ്പോള്‍ ഗന്തക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗന്തക് നദിയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഉയര്‍ന്നസ്ഥലങ്ങളിലേക്ക് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍ ലക്ഷ്മി പ്രസാദ് ദാക്കല്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ ആളപായമില്ല