ഡോക്ടറുടെ അനാസ്ഥകൊണ്ട് കുട്ടി മരണപ്പെട്ടു; ഡോക്ടർ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: ഡോക്ടറുടെ അനാസ്ഥമൂലം കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. നവജാത ശിശുവിനു മാനസിക വൈകല്യം ഉണ്ടാകുകയും പന്ത്രണ്ടാം വയസ്സില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഗൈനക്കോളജിസ്റ്റും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 15 വര്‍ഷം മുന്‍പുണ്ടായ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം.
ഒരു കോടി രൂപയില്‍ 80 ലക്ഷം ആശുപത്രിയും 20 ലക്ഷം ഗൈനക്കോളജിസ്റ്റ് ഡോ. സോഹിനി വര്‍മയും നല്‍കണം. ഇതൊരു പ്രത്യേക കേസാണ് അമ്മയ്ക്ക് അവരുടെ അമൂല്യമായ കുട്ടിയെ നഷ്ടപ്പെട്ടുവെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ രേഖകള്‍ തിരുത്തുന്നതടക്കം ധാര്‍മ്മികതയ്ക്കു നിരക്കാത്ത പ്രവൃത്തികള്‍ ഡോക്ടറും ആശുപത്രിയും നടത്തിയതായി ജസ്റ്റിസ് ജെ.എം. മാലിക് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.