വിദ്യാര്‍ത്ഥിനി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി; ഡയറക്ടറെ മാതാവ് മര്‍ദ്ദിച്ചു
വിദ്യാര്‍ത്ഥിനി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കിയ സ്കൂള്‍ ഡയറക്ടറെ മാതാവ് മര്‍ദ്ദിച്ചു. പഞ്ചാബിലെ ജലന്തറിലുള്ള മേയര്‍ വേള്‍ഡ് സ്കൂളിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സ്കൂള്‍ പുറത്തുവിട്ടു. ഡയറക്ടര്‍ ജ്യോതി നഗ്രാനിയുടെ പരാതിയില്‍ തരണ്‍ജിത് കൗറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മകളെ ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രകോപിതയായ മാതാവ് സ്കൂളിലെത്തി ഡയറക്ടറുടെ മുറിയില്‍ കയറി വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടു. തുടര്‍ന്ന് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്ത തരണ്‍ജിത് ജ്യോതിയെ മര്‍ദ്ദിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് സംഭവത്തിന് തെളിവായി ഓഫീസ്മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്കൂള്‍ പോലീസിന് സമര്‍പ്പിച്ചത്. പരാതിയില്‍ പോലീസ് തരണ്ജിതിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതിക്രമിച്ച് കടന്ന് കുറ്റം ചെയ്യല്‍. അധിക്ഷേപം,മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ക്ക് 451,452 എന്നീ വകുപ്പുകളാണ് തരണ്ജിതിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ കൊലപാതക ശ്രമത്തിന് 307ാം വകുപ്പ് പ്രകാരം കേസെടുത്തില്ലെങ്കില്‍ സ്കൂള്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് സിബിഎസ്ഇ അസോസിയേഷന് പ്രസിഡന്റ് വ്യക്തമാക്കി.