ഐശ്വര്യ റായി മോഡലായ വിവാദ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സ് പിൻവലിച്ചു
ഐശ്വര്യ റായി മോഡലായ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സ് പിൻവലിച്ചു. ഏപ്രില്‍ 17ന് ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യം വംശീയ അധിക്ഷേപം ,ബാലവേല തുടങ്ങിയ കാരണങ്ങൾ ഉയർത്തിക്കാട്ടി ഏറെ വിവാദമായിരുന്നു. രാജവാഴ്ച്ചക്കാലത്തെ അടിമസമ്പ്രദായത്തെ ഓര്‍മ്മപ്പെടുത്തുന്ന കല്യാണ്‍ ജ്വല്ലറിയുടെ വിവാദ പരസ്യത്തില്‍ കറുത്ത വര്‍ഗ്ഗക്കാരനായ കുട്ടി കുലീനവേഷത്തില് ഇരിക്കുന്ന ഐശ്വര്യക്ക് കുട പിടിച്ച് കൊടുക്കുന്നതാണ് ചിത്രം.
ഈ ചിത്രം , വംശീയ വിരോധം നിറഞ്ഞതും ബാലവേലയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടി ആക്റ്റിവിസ്റ്റുകൾ രംഗത്ത് വന്നിരുന്നു. തുടർന്ന് ഇത്തരം പരസ്യങ്ങളില്‍ നിന്നും പിന്‍വലിയണമെന്നും പ്രസ്തുത പരസ്യം പ്രചരിപ്പിക്കുന്നത് തടയണമെന്നും കത്തില്‍ ആക്ടിവിസ്റ്റുകള്‍ ഐശ്വര്യക്ക് കത്തെഴുതിയിരുന്നു.
തുടർന്ന്, പരസ്യത്തിന്റെ ഫോട്ടോ ഷൂട്ട് സമയത്ത് എടുത്ത യഥാര്‍ത്ഥ ചിത്രം താന്‍ എല്ലാവരുടേയും ശ്രദ്ധക്കായി സമര്‍പ്പിക്കുന്നതായും. പരസ്യത്തിന്റെ അന്തിമ ലേഔട്ടിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീം ആണ് എന്നും പരസ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ക്രിയേറ്റീവ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഐശ്വര്യ റായി മറുപടി നൽകിയിരുന്നു.
തുടർന്നാണ്, തങ്ങൾ വിവാദമായ പരസ്യം പിൻവലിക്കുകയാണ് എന്ന് കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചത്. വംശീയമായി ആരെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഉദ്ദേശിച്ചിട്ടില്ല എന്നും , പരസ്യത്തിന്റെ ഭംഗി മാത്രമായിരുന്നു ലക്ഷ്യമെന്നും കല്യാണ്‍ മാനെജ്മെന്റ് പറയുന്നു. പരസ്യത്തിൽ തങ്ങൾ കാണാതെ പോയ ഇത്തരം ഒരു കാര്യം ചൂണ്ടി കാട്ടിയതിനും കല്യാണ്‍ നന്ദി അറിയിച്ചു.