സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ കുറ്റപത്രം
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍ വി രാജുവിനെതിരെ കുറ്റപത്രം. 15 ദിവസത്തിനകം കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കണം. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ വെച്ച് എന്‍ വി രാജു വിസമ്മതിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറും ഹൈക്കോടതിയില്‍ പരാതി നല്കി.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളില്‍ മജിസ്ട്രേറ്റിന് വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ഭരണസമിതി എന്‍ വി രാജുവില്‍ നിന്ന് വിശദീകരണം തേടിയത്.