പഴയ സെക്യുലര്‍ പാര്‍ട്ടി പുനർജനിക്കുന്നു; പ്രഖ്യാപനം ഇന്ന്
കേരളാകോണ്‍ഗ്രസ് എമ്മില്‍ നേരത്തേ ലയിച്ച പഴയ സെക്യുലര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വേര്‍പിരിയുന്നു. സെക്യുലര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നും പാർട്ടിയുടെ എല്ലാ ജില്ലാകമ്മിറ്റികളും പുനരുജ്ജീവിപ്പിക്കുമെന്നും പഴയ സെക്യുലര്‍ നേതാവായ ടി എസ് ജോണ്‍ പ്രഖ്യാപിച്ചു. 14 പുതിയ ജില്ലാ കമ്മിറ്റികള്‍ പ്രഖ്യാപിക്കും യുവജന സംഘടന ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെ ഭാരവാഹികളെ വരെ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തല്ക്കാലം ജോര്‍ജ് പാര്‍ട്ടിയില്‍ ചേരില്ല. ടി എസ് ജോണിലൂടെ പാര്‍ട്ടിയെ പി സി ജോര്‍ജ് നയിക്കുമെന്നാണ് വിവരം.മുന്‍പ് പി.സി ജോര്‍ജിനൊപ്പം നിന്നവരും നിലവില്‍ മാണിക്കൊപ്പം നില്ക്കുന്ന ചിലരും പാര്‍ട്ടിയിലുണ്ടാകുമെന്നും. മുന്‍പുണ്ടായിരുന്ന സെക്യുലര്‍ പാര്‍ട്ടിയിലെ 13 ജില്ലാ പ്രസിഡന്റുമാരും പുതിയ തീരുമാനത്തിന് ഒപ്പമുണ്ടെന്ന് ടി എസ് ജോണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ പ്രസിഡന്റിനെ മാത്രമാണ് ഒപ്പം നിര്‍ത്താനാകാത്തത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് പഴയ സെക്യുലര്‍ പാര്‍ട്ടി പുതിയ രൂപത്തില്‍ തിരിച്ചു വരുന്നത്. സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യു ഡി എഫില്‍ തന്നെ നില്‍ക്കാനായിരുന്നു ജോര്‍ജിന്റെ തീരുമാനം. എന്നാല്‍ ഇത് മുന്നില്‍ കണ്ട് ജോര്‍ജിനെ പുറത്താക്കാതെ സ്വയം പുറത്തുപോകട്ടെ എന്ന നിലപാടാണ് മാണി സ്വീകരിച്ചത്.
ഇതോടെയാണ് ടി എസ് ജോണിനെ മുന്നില്‍ നിര്‍ത്തി സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ജോര്‍ജ് തീരുമാനിച്ചത്. കൂറുമാറ്റനിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് പി സി ജോര്‍ജ് സ്വമേധയ പാര്‍ട്ടി വിട്ട് സെക്യുലറിലേക്ക് പോകാത്തത്. കെ എം മാണിക്കും മകനുമെതിരെ ശക്തമായ വിമര്‍ശനുവുമായി മാണി ഗ്രൂപ്പില്‍ നില്‍ക്കുകയും തന്നെ കെ എം മാണി പുറത്താക്കുന്ന സ്ഥിതിയും ഉണ്ടാകണമെന്നാണ് ജോര്‍ജിന്റെ ആഗ്രഹം