ഇനി ഫേയ്സ്ബുക്കിലൂടെയും വിവാഹമോചനം നേടാം; ഫേയ്സ്ബുക്കിലൂടെയുള്ള വിവാഹമോചനത്തിന് അമേരിക്കന്‍ കോടതിയുടെ അംഗികാരം
ഫേസ്ബുക്കിലൂടെയുള്ള വിവാഹമോചനത്തിന് അമേരിക്കന്‍ കോടതിയുടെ അംഗികാരം. ഇരുപത്തിയാറുകാരിയായ എലനോറ ബയ്ദൂവിന നല്കിയ വിവാഹമോചന ഹര്ജിയിന്മേലാണ് കോടതിയുടെ വിധി. 2009ലെ വിവാഹ ചടങ്ങുകള്‍ക്കു ശേഷമാണ് ബയ്ദുവിന്റെ നവവരൻ വിക്ടര്‍ അപ്രത്യക്ഷ്യനാകുന്നത്. അതിനുശേഷം വിക്ടര്‍ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും മാത്രമെ സംസാരിച്ചിട്ടുള്ളു. ഇയാളുടെ സ്ഥിര വിലാസം 2011ല്‍ മാറുകയും ചെയ്തു. സ്ഥിരവിലാസമില്ലാത്തതിനാല് വിവാഹമോചന പത്രം അയയ്ക്കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ടായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗപ്പെടുത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.
ആഴ്ചയില്‍ ഒന്നു വീതം മൂന്ന് ആഴ്ച തുടര്‍ച്ചയായി വിവാഹമോചനപത്രം ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ അയയ്ക്കുകയോ അല്ലെങ്കില്‍ വിക്ടര്‍ സന്ദേശം ലഭിച്ചതായി സമ്മതിക്കുകയോ ചെയ്യുന്നതു വരെ സന്ദേശം അയക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തെ സന്ദേശം ഇതിനകം അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഘാന വംശജരായ ഇവര്‍ 2009ല്‍ റജിസ്ട്രാറുടെ മുന്പില് വിവാഹിതരായെങ്കിലും പരമ്പരാഗത ഘാന വിവാഹ ചടങ്ങുകളും നടത്താമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് വിക്ടര്‍ കാലുമാറിയതോടെയാണ് ഇരുവരുടെയും ബന്ധം വഷളായത്.