ബലാത്സംഗം തടയാൻ ഗോവ മന്ത്രി പത്നിയുടെ ഉപദേശങ്ങൾ; സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുകയോ മുടി വെട്ടുകയോ ചെയ്യരുത്; പാശ്ചാത്യ ശൈലികള്‍ പിന്തുടരുന്നത്; ജനുവരി ഒന്ന് പുതുവര്‍ഷമാചരിക്കരുത്
പാശ്ചാത്യ ശൈലികള്‍ പിന്തുടരുന്നതാണ് രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് ഗോവ മന്ത്രി പത്നി. ഗോവ മന്ത്രി ദീപക് ധവാല്‍ക്കറുടെ ഭാര്യ ലതയുടെതാണ് ഈ വിവാദ പരാമര്‍ശങ്ങൾ. കൂടാതെ കുട്ടികളെ കോണ്‍വെന്റ് സ്‌കൂളുകളില്‍ അയയ്ക്കരുതെന്നും ജനുവരി ഒന്ന് പുതുവര്‍ഷമാചരിക്കരുതെന്നും ലത ആവശ്യപ്പെടുന്നുണ്ട്. ഇത് കൊണ്ടൊന്നും തീരുന്നില്ല മന്ത്രി പത്നിയുടെ ഉപദേശങ്ങൾ. ഹിന്ദു പുരുഷന്മാര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ തിലകവും സ്ത്രീകള്‍ കുങ്കുമവും ഉപയോഗിക്കണം.
പാശ്ചാത്യ ശൈലികള്‍ പിന്തുടരുന്നതാണ് രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിക്കുന്നതിന് കാരണമെന്നും സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുകയോ മുടി വെട്ടുകയോ ചെയ്യരുതെന്നും മാര്‍ഗാവില്‍ നടന്ന കണ്‍വെന്‍ഷനിടെ ലത പറയുന്നു.
എന്നാല്‍ ഭാര്യയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ ധവാല്‍ക്കര്‍ തയ്യാറായില്ല. ഹിന്ദു രാഷ്ട്രം രൂപീകരിക്കാന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ധവാല്‍ക്കറുടെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ട് ഏറെ നാളുകളാവുന്നതിന് മുമ്പാണ് ധവാല്‍ക്കറുടെ ഭാര്യയുടെ പ്രസ്താവന വിവാദമാവുന്നത്.