കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത് ഗുരുതരമായ പ്രതിസന്ധി; ഇതിനു പരിഹാരം കാണാന്‍ കൂട്ടായ സമീപനം വേണം- പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ സംവിധാനം ശക്‌തവും സമ്പൂര്‍ണവുമായിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കൂട്ടായ സമീപനമുണ്ടാകണമെന്ന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്‌ത യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുകയും സാധാരണക്കാരന് നീതി ഉറപ്പാക്കുകയും ചെയ്യണം. ദൈവികമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റപ്പെടേണ്ടവരാണു ജഡ്‌ജിമാര്‍. നീതിന്യായ വ്യവസ്‌ഥയില്‍ ജനങ്ങള്‍ക്കു വലിയ വിശ്വാസമുണ്ട്. ജഡ്‌ജിമാരില്‍ അവര്‍ക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും മോദി പറഞ്ഞു.
കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതിനു പരിഹാരം കാണാന്‍ കൂട്ടായ സമീപനം ഉണ്ടാകണം. കീഴ്‌ക്കോടതികളില്‍ 2.64 കോടി കേസുകളാണു തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഹൈക്കോടതികളില്‍ 42 ലക്ഷം കേസുകളും തീര്‍പ്പുകാത്തു കിടക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിന്യായ വ്യവസ്‌ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയും.
ശക്‌തവും കുറ്റമറ്റതുമായ നീതിന്യായ വ്യവസ്‌ഥയാണു രാജ്യത്തുണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.