കപ്പലണ്ടി വിറ്റ് എന്‍ജിനീയറിങ്ങ് പഠിക്കുന്ന അരുൺ വിദ്യാർഥികൾക്ക് മാതൃകയാകുന്നു; അരുണിന്റെ അദ്ധ്വാനശീലം ലോകത്തെ അറിയിച്ചത് ഡോ. തോമസ് ഐസക് എംഎല്‍എ
തിരുവനന്തപുരം: കപ്പലണ്ടി വിറ്റ് എന്‍ജിനീയറിങ്ങ് പഠിക്കുന്ന അരുൺ യുവാക്കൾക്ക് മാതൃകയാകുന്നു. പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അരുണ്‍. തന്റെ ജീവിത ചിലവിനും പഠനത്തിനും ആവശ്യമായ പണം കണ്ടെത്തുന്നതിന് തലസ്ഥാനനഗരത്തില്‍ വൈകുന്നേരങ്ങളില്‍ കപ്പലണ്ടി വിൽക്കുന്ന അരുണ്‍ പുതിയ തലമുറയിലെ വേറിട്ട കാഴ്ചയാണ്.
കഴിഞ്ഞ ദിവസം ഡോ. തോമസ് ഐസക് എംഎല്‍എയാണ് അരുണിനെ കുറിച്ചു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എംഎൽഎ അരുണിന്റെ ഉന്തുവണ്ടിയില്‍ നിന്നു കപ്പലണ്ടി വാങ്ങി പരിചയപ്പെട്ടപ്പോഴാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് എന്നറിയുന്നത്.
അരുണിന്റെ വീട് സ്റ്റാച്യുവിലാണ്. അച്ഛന്‍ ശങ്കരകുമാര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍. അമ്മ ഷണ്‍മുഖലക്ഷ്മിക്കു ജോലിയൊന്നുമില്ല. വീട്ടിലെ ബുദ്ധിമുട്ടു കണ്ടറിഞ്ഞ് എട്ടാം ക്ലാസ് മുതലാണ് അരുണ്‍ കപ്പലണ്ടി വില്‍പന തുടങ്ങിയത്. പ്രവൃത്തിദിവസങ്ങളില്‍ വൈകിട്ടു സെക്രട്ടേറിയറ്റിനു മുന്നിലും അവധിദിവസങ്ങളില്‍ മ്യൂസിയത്തിലും അരുൺ ഉണ്ടാകും. ഇതിൽ നിന്നും മിച്ചം പിടിച്ചാണ് വീട്ടിലെ അത്യാവശ്യകാര്യങ്ങള്‍ക്കും പഠനത്തിനും അരുൺ ചിലവ് കണ്ടെത്തുന്നത്.