എഎപി 50 ദിവസത്തിനുള്ളില്‍ വിഐപികളുടെ പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍
ന്യൂഡല്‍ഹി: എഎപി അധികാരത്തിലെത്തി 50 ദിവസത്തിനുള്ളില്‍ തന്നെ വി ഐ പികളുടെയും വി വി ഐപികളുടെയും പാര്‍ട്ടിയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. ആപ്പ് വിഐപി പാര്‍ട്ടി ആയത് എങ്ങനെയെന്ന് മനസിലാകണമെങ്കില്‍ തല്‍കട്ടോര സ്‌റ്റേഡിയത്തിന് സമീപത്തുകുടെ കടന്നു പോയാല്‍ മതിയെന്ന് അജയ് മാക്കന്‍ ട്വീറ്ററിൽ കുറിച്ചു. കൂടാതെ സ്‌റ്റേഡിയത്തിന് സമീപത്തുള്ള ചിത്രവും മാക്കന്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തല്‍കട്ടോര സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈന്‍ നമ്പറായ 1031ന്റെ പ്രവര്‍ത്തനം ആപ്പ് പുനരാരംഭിച്ചിരുന്നു. ഇതിനായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനു വി ഐ പി, വി വി ഐ പി പാര്‍ക്കിങ് പരസ്യങ്ങള്‍ സ്‌ഥാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മാക്കന്റെ ട്വീറ്റ്.
അതേസമയം വി ഐ പി, വി വി ഐ പി പരസ്യങ്ങള്‍ സ്‌ഥാപിച്ചതിനെ ന്യായീകരിച്ച് എഎപി നേതാവ് രംഗത്തെത്തി. വി ഐ പി സംസ്‌കാരം തങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ചില കാര്യങ്ങള്‍ അനുവാര്യമാണെന്നും ശാസ്‌ത്രി പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാര്‍ട്ടി എം എല്‍ എമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് വി വി ഐ പി പാര്‍ക്കിങ് സൗകര്യം വിനിയോഗിച്ചത്.