മുല്ല ഒമറിന്റെ ആത്മകഥ താലിബാന്‍ പ്രസിദ്ധീകരിച്ചു; ഒമർ നല്ലൊരു തമാശക്കാരനാണെന്ന് വെബ്‌സൈറ്റ്
കാബൂള്‍: താലിബാന്‍ തീവ്രവാദി മുല്ല മുഹമ്മദ് ഒമറിന്റെ ആത്മകഥ താലിബാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 5000 വാക്കുകളിലായാണ് മുല്ല ഒമറിന്റെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നത്. മുല്ല ഒമർ തമാശക്കാരനാണെന്ന് ആത്മകഥയിൽ പറയുന്നു. ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആയുധം റഷ്യന്‍ നിര്‍മ്മിതമായ റോക്കറ്റ് പ്രൊപ്പല്ലര്‍ ഗ്രനേഡാണ്.
2001ല്‍ അഫ്ഗാനില്‍ യു.എസ് സൈനികനടപടി തുടങ്ങിയ ശേഷം മുല്ല ഒമറിനെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നും പുറംലോകത്തിന് ലഭിച്ചിട്ടില്ല. മുല്ല ഒമറിനെ പിടികൂടുന്നവര്‍ക്ക് 100 ലക്ഷം ഡോളറാണ് യു.എസ് സൈന്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒമറിന്റെ വ്യക്തമായ ചിത്രം പോലും ആരുടെയും കൈവശമില്ലെന്നതാണ് മറ്റൊരു വസ്തുത.
സോവിയറ്റ് ആക്രമണകാലത്ത് മദ്രസ പഠനത്തോടെ വിദ്യാഭ്യാസം ഉപേക്ഷിച്ച മുല്ല പിന്നീദ് ജിഹാദിയാവുകയായിരുന്നു. 1983 -1991 കാലയളവില്‍ റഷ്യന്‍ ആക്രമണത്തില്‍ നാലു തവണപരിക്കേറ്റതായും ഒമറിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായും ആത്മകഥയിലുണ്ട്.
പുതിയ തലമുറയ്ക്ക് മുല്ല ഒമറിനെ പരിചയപ്പെടുത്താനാണ് ആത്മകഥപ്രസിദ്ധീകരിച്ചതെന്ന് താലിബാന്‍ വെബ്‌സൈറ്റ് പറയുന്നത്.