പി.വി.അബ്ദുൽ വഹാബ് മുസ്ളീംലീഗ് രാജ്യസഭാ സ്ഥാനാർത്ഥി
മുസ്ളീംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി.വി.അബ്ദുൽ വഹാബിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ വഹാബ് ഇത് രണ്ടാം തവണയാണ് രാജ്യസഭാംഗമാവുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി. എ. മജീദ്, ഇ.അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
വഹാബിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനത്തിന് മുന്പ് പല പേരുകളും ഉയർന്നുവരുന്നത് സ്വാഭാവികമാണ്. ഇനി ഒരു പേരെയുള്ളുവെന്നും അത് വഹാബിന്റേതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വ്യവസായിയായ വഹാബിന് പകരം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ. മജീദിനെ രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്ന് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടയുടെ വിവിധ ഘടകങ്ങളുടെ പിന്തുണയും മജീദിനായിരുന്നു. വഹാബിന് സീറ്റ് നല്‍കുന്നതിനെതിരെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു.
പണമുണ്ടാവുന്നത് കുറ്റമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുമെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. അടിത്തട്ടിൽ നിന്ന് തന്നെയാണ് താൻ പാർട്ടിയിൽ ഉയർന്നുവന്നത്. പാർട്ടിക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ച രാജ്യസഭാ സീറ്റ്. കഴിഞ്ഞ കാലങ്ങളിലുണ്ടായ തെറ്റുകൾ ചൂണ്ടിക്കാട്ടിയത് പോസിറ്റീവായി കാണുന്നുവെന്നും വഹാബ് പറഞ്ഞു.