എഎപി വിമത നേതാക്കള്‍ക്ക് കിരണ്‍ ബേദിയുടെ പിന്തുണ
ദില്ലി: എഎപി വിമത നേതാക്കള്‍ക്ക് കിരണ്‍ ബേദിയുടെ പിന്തുണ. എന്ത് കൊണ്ടാണ് താന്‍ കെജ്രിവാള്‍ ഗ്രൂപ്പ് വിട്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് ബേദി. കേജ്രിവാളിനെതിരേ ആരോപണങ്ങളുമായി പ്രശാന്ത് ഭൂഷണ്‍ തുറന്ന കത്തയച്ച സാഹചര്യത്തിലാണ് കിരണ്‍ ബേദി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൽ ജനാധിപത്യമില്ല എന്ന തന്റെ ആരോപണത്തിന് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
ഇതേ കാരണങ്ങള്‍ കൊണ്ടാണ് താന്‍ കെജ്രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാതിരുന്നത്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും ദേശീയ കൗണ്‍സിലില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പുറത്താക്കിയത് പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നതിന്റെ തെളിവാണെ ബേദി ചൂണ്ടിക്കാട്ടി.
ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കിരണ്‍ ബേദി ദയനീയമായി പരാജയപ്പെട്ടു. ബേദിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബി ജെ പി വെറും 3 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എ എ പി ചരിത്രവിജയത്തോടെയാണ് ഭരണത്തിലെത്തിയത്.