പ്രശസ്ത ഇന്ത്യന്‍ പര്‍വ്വതാരോഹകൻ മല്ലി മസ്‌താന്‍ ബാബു മരണപ്പെട്ടു
ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ പര്‍വ്വതാരോഹകൻ മല്ലി മസ്‌താന്‍ ബാബു മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയ്‌ക്കും ചിലിയ്‌ക്കും ഇടയിലെ ആന്‍ഡസ് മൗണ്ടന്‍ കീഴടക്കാന്‍ പോയ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയതായിട്ടാണ് വിവരം. ലോകം മുഴുവനുമുള്ള പര്‍വതാരോഹകരുടെ റോള്‍ മോഡലുമായ ആന്ധ്രാപ്രദേശ് സ്വദേശി മസ്താനെ മാര്‍ച്ച് 24 മുതലാണ് കാണാതായത്.
ബാബു മരിച്ചതായി ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തെ സാമൂഹ്യസൈറ്റുകളിലൂടെ പിന്തുണച്ചിരുന്നയാളായ ഉമാശങ്കര്‍ കോപ്പാലേ മരണം സ്‌ഥിരീകരിച്ചതായി വിവരമുണ്ട്. മല്ലി മസ്‌താനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് തുടങ്ങി ‘റസ്‌ക്യൂ മല്ലി മസ്‌താന്‍ ബാബു’ പേജിലുൻ ഈ വിവരം കുറിച്ചിട്ടുണ്ട്. ‘മലനിരകള്‍ അവരുടെ പ്രിയപ്പെട്ട കുട്ടിയെ തിരിച്ചെടുത്തു’ എന്ന സന്ദേശമാണ് പേജിൽ നല്‍കിയിട്ടുള്ളത്.
അതേസമയം ബാബുവിന്റെ സഹോദരന്‍ പ്രകാശ് പറയുന്നത് മരണവിവരം സംബന്ധിച്ച ഒരു സ്‌ഥിരീകരണവും വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ്. ആന്ധ്രയിലെ നെല്ലോര്‍ സ്വദേശിയും 40 കാരനുമായ ബാബു ഒരു ദശകമായി പര്‍വ്വതാരോഹണ രംഗത്ത് സജീവമാണ്. എല്ലാ വന്‍ കരയിലും ഇയാള്‍ പര്‍വ്വതാരോഹണം നടത്തിയിട്ടുണ്ട്. അര്‍ജന്റീന-ചിലി അതിര്‍ത്തിയായ സെറോ ട്രസ് ക്രൂസെസ് ബേസ് ക്യാമ്പില്‍ നിന്നും മാര്‍ച്ച് 24 നാണ് ബാബു പര്‍വ്വതാരോഹണം തുടങ്ങിയത്.
അര്‍ജന്റീനയിലെ സുരക്ഷാ വിഭാഗം തലവൻ മസ്താനെ അവസാനമായി ബന്ധപ്പെട്ടതും മാര്‍ച്ച് 24 നായിരുന്നു. എന്നാല്‍ മാര്‍ച്ച് 25 ആയിട്ടും ബാബു ബേസ് ക്യാമ്പിലേക്ക് മടങ്ങി വന്നില്ല. തനിച്ച് മലകയറുന്നത് ശീലമാക്കിയ മല്ലി മസ്‌താന്‍ ബാബു നടത്തിയ 90 ശതമാനം പര്‍വ്വതാരോഹണവും തനിച്ചായിരുന്നു.