2050-ഓടെ ലോകജനസംഖ്യയില്‍ ഹിന്ദുക്കൾ മൂന്നാം സ്ഥാനത്ത് എത്തും;ഏറ്റവും കൂടുതൽ മുസ്ലിംകള്‍ ഉള്ള രാജ്യം ഇന്ത്യയാകും, അമേരിക്കയിലും ഫ്രാൻസിലും യുക്തിവാദികൾക്ക് വളർച്ച
വാഷിംഗ്ടണ്‍: 2050-ഓടെ ലോകജനസംഖ്യയില്‍ ഹിന്ദുക്കൾ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് പഠനം. ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഇന്ത്യയാവുമെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായ പേവ് റിസര്‍ച്ച് സെന്ററിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മതാടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്ന സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2050 ഓടെ 14.9 ശതമാനത്തിലെത്തുന്ന ഹിന്ദുജനസംഖ്യ ലോകത്തെ മൂന്നാമത്തെ വലിയ മതവിഭാഗമാക്കുമെന്നാണ് പറയുന്നത്. ഇതോടെ, 13.2 ശതമാനമായി യുക്തിവാദികൾക്ക് മൂന്നാം സ്ഥാനം നഷ്ടപ്പെടും.അമേരിക്കയിലും ഫ്രാൻസിലു യുക്തിവാദികൾക്ക് വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഇന്ത്യയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഇന്തോനേഷ്യയിലാണ് ഏറ്റവുംകൂടുതല്‍ മുസ്‌ലിംകളുള്ളത്.
‘ജനസംഖ്യയില്‍ ഹിന്ദു സമൂഹത്തിന് തന്നെയാവും ഇന്ത്യയില്‍ ഒന്നാംസ്ഥാനമെങ്കിലും ഇന്തോനേഷ്യയെ രണ്ടാംസ്ഥാനത്തേക്ക് തള്ളി 2050-ഓടെ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യയ്ക്കായിരിക്കും’ റിപ്പോര്‍ട്ട് പറയുന്നു.
അടുത്ത നാല്‍പത് വര്‍ഷത്തേക്ക് ലോകത്തെ വലിയ സമൂഹമെന്ന ബഹുമതി ക്രിസ്ത്യന്‍ മതവിഭാഗം നിലനിര്‍ത്തും. അതേ സമയം മറ്റ് ഏത് മതത്തേക്കാളും ആഗോളവ്യാപകമായി ഇസ്ലാം വളരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2050-ഓടെ മുസ്‌ലിം ജനസംഖ്യ 30 ശതമാനമാനം(2.8 ബില്യണ്‍) ആവുമെന്നാണ് കണക്കുകള്‍. അതേസമയം, 31 ശതമാനം(2.9 ബില്യണ്‍) ആയിരിക്കും ക്രിസ്ത്യന്‍ സമൂഹം.