ട്രയൽ റൂമിൽ ഒളിക്യാമറ ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
പനജി: വസ്ത്രശാലയിലെ ട്രയൽ റൂമിൽ ഒളിക്യാമറ കണ്ട കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പൊലീസിന് പരാതി നല്‍കി. ഗോവയിലെ പ്രമുഖ വസ്ത്രാലയത്തിലായിരുന്നു സംഭവം. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. തുടര്‍ന്ന് ഗോവയിലെ കാന്‍ഡോളിമിലുള്ള പ്രമുഖ വസ്ത്രാലയത്തിലെത്തി തുണി വാങ്ങിയ ശേഷം അത് ഇട്ടു നോക്കാനുളള മുറിയില്‍ കയറിയപ്പോഴാണ് അവിടെ ഒളിക്യമാറ കണ്ടെത്തിയത്.
തുടര്‍ന്ന് മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പെടാത്ത രീതിയിലായിരുന്നു ക്യാമറ. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വസ്ത്രശാല അധികൃതര്‍ ഒളിവിൽ പോയി. വസ്ത്രശാലയിലെത്തിയ പൊലീസ് ക്യാമറകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. ഏതാണ്ട് നാലുമാസമായി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിനു ശേഷം പൊലീസ് പറഞ്ഞു.