നോമ്പുകാലത്തിന്റെ പൂര്‍ണതയ്ക്ക് ‘സൈബര്‍ നോമ്പ്’ ആചരിക്കാൻ ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപനം
കോട്ടയം: ക്രിസ്ത്യാനികളുടെ 50 ദിവസത്തെ നോമ്പുകാലത്തിന്റെ പൂര്‍ണതയ്ക്കായി ഓര്‍ത്തഡോക്സ് സഭ ‘സൈബര്‍ നോമ്പും’ പ്രഖ്യാപിച്ചു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹ, ദു:ഖവെള്ളി ദിവസങ്ങളിലാണ് സൈബര്‍ നോമ്പ് ആചരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.
പെസഹാദിനമായ വ്യാഴാഴ്ച വൈകിട്ട് ആറ് മണിമുതല്‍ ദു:ഖവെള്ളിയാഴ്ച വൈകിട്ട് ആറ് മണിവരെ 24 മണിക്കൂര്‍ നേരമാണ് സൈബര്‍ നോമ്പ് ആചരിക്കാന്‍ സഭ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സഭാ വിശ്വാസികളോട് തങ്ങളുടെ മൊബൈല്‍ ഫോണുകളും, കംപ്യൂട്ടറുകളും സ്വിച്ച് ഓഫ് ചെയ്തും ടെലിവിഷന്‍ കാഴ്ചയ്ക്ക് അവധി നല്‍കിയും നോമ്പ് ആചരിക്കാനാണ് ആഹ്വാനം ചെയ്തിരികുന്നത്.
മാതാപിതാക്കളില്‍ നിന്നും അനുകൂലപ്രതികരണമാണ് കിട്ടുന്നത്. ആധുനികലോകത്ത് മൊബൈല്‍ ഉപയോഗിക്കാതിരിക്കുന്നത് ആര്‍ക്കും കഴിയില്ല. ‘നോമോഫോബിയ’ (നോ മൊബൈല്‍ ഫോബിയ) എന്ന പുതിയൊരു വാക്കും മുന്നോട്ട് വെക്കുകയാണ് സഭ.