തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം അട്ടിമറിച്ച് മോദി സര്‍ക്കാര്‍ :സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടച്ചുവാര്‍ക്കാന്‍ നിര്‍ദേശം
നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പണമില്ലാത്തതിന്റെ പേരില്‍ അട്ടിമറിക്കുന്നു. അഞ്ചു വര്‍ഷത്തേക്ക് പദ്ധതി വിഹിതിമായി 18.5 ബില്ല്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതിന് മോദി സര്‍ക്കാർ പിൻ തിരിയുന്നത്.
താന്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്‌ദാനമാണ് ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. 2015 ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.
1.2 ബില്ല്യണിലധികം വരുന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി മരുന്നുകളും, രോഗപരിശോധനയും, ഇന്‍ഷുറന്‍സ് കവറേജും വാഗ്ദാനം ചെയ്യുന്നതാണ് നാഷണല്‍ ഹെല്‍ത്ത് അഷുറന്‍സ് മിഷന്‍ എന്ന ഈ പദ്ധതി.
25.5 ബില്യണ്‍ ഡോളറിന്റെ ചെലവ് വരുന്ന പദ്ധതി രൂപരേഖ തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. തുക അധികമായതിനാല്‍ വെട്ടിച്ചുരുക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പദ്ധതി 18.5 ബില്യണ്‍ ഡോളറാക്കിയെങ്കിലും ഇത്രയും വലിയ തുക പദ്ധതിക്കായി ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ല എന്നായിരുന്നു മോദിയുടെ നിലപാട്.
ഇതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മോദി നല്‍കിയ ഒരു മോഹന വാഗ്ദാനത്തിന്റെ നിലനില്‍പു കൂടി സംശയത്തിലായി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഈ വരുന്ന മെയ് മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.