43 വർഷം ആണ്‍വേഷം കെട്ടി മകളെ പോറ്റിയ മാതാവിന് ഈജിപ്ഷ്യന്‍ സര്‍ക്കാർ പുരസ്‌ക്കാരം സമ്മാനിച്ചു
കെയ്‌റോ: മകളെ പോറ്റാന്‍ ആണ്‍വേഷം കെട്ടിയ മാതാവിന് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ വക പുരസ്‌ക്കാരം. ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് മരിച്ചതിനാല്‍ കുടുംബത്തെ പോറ്റാന്‍ മറ്റു വഴിയില്ലാതെ ആണ്‍വേഷം കെട്ടി ജീവിച്ച സീസ അബു ദവൂഹ് (64)ക്കാണ് ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചത്.
43 വര്‍ഷമാണ് ഇവര്‍ക്ക് കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ ആണ്‍വേഷം കെട്ടി ജീവിക്കേണ്ടി വന്നത്. അടുത്തിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു, ഇതോടെയാണ് ജന്മാനാടിന്റെ ആദരവും സിസയെത്തേടിയെത്തി. ഈജിപ്തിലെ ശ്രേഷ്ഠയായ മാതാവിനുള്ള പുരസ്‌ക്കാരമാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി സമ്മാനിച്ചത്.
കൗമാര പ്രായത്തില്‍ തന്നെ വിധവയായ സിസ. സ്ത്രീകള്‍ക്ക് ജോലി നിഷേധിച്ചിരുന്ന സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ സ്ത്രീ വേഷം കെട്ടി ജോലി ചെയ്യാന്‍ സിസയ്ക്ക് കഴിയുമായിരുന്നില്ല. ഇതേതുടര്‍ന്ന് മുടി മുറിച്ച് ആണ്‍വേഷം കെട്ടി ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള ജോലി സ്ഥലങ്ങളില്‍ അടുക്കളക്കാരനായും ചുമട്ട് തൊഴിലാളിയായും പണിയെടുത്തു.
മകളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയക്കുന്നത് വരെ സിസ ആണ്‍വേഷത്തില്‍ ജീവിച്ചു. മകളുടെ വിവാഹം കഴിഞ്ഞാല്‍ വിശ്രമിക്കാമെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. മകളുടെ ഭര്‍ത്താവ് അസുഖം ബാധിച്ച് കിടപ്പിലായതോടെ ഇവര്‍ വീണ്ടും ജോലി ചെയ്യാനിറങ്ങി. ഷൂസുകള്‍ പോളിഷ് ചെയ്താണ് ഇവര്‍ ഇപ്പോള്‍ മകളെയും കുടുംബത്തെയും സംരക്ഷിക്കുന്നത്.