ബാര്‍ കേസിൽ സര്‍ക്കാർ വാദം പൂര്‍ത്തിയായി; വിധി മാര്‍ച്ച് 31നകം
ബാര്‍ കേസില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായി. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. സമ്പൂര്‍ണ്ണ മദ്യനിരോധനമോ ഉദാരമായ മദ്യനയമോ അല്ല സര്‍ക്കാരിന്റെ ലക്‌ഷ്യമെന്ന് അദ്ദേഹം ഹൈക്കോടതിയില്‍ അറിയിച്ചു.
മദ്യ ഉപഭോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. മദ്യ ഉപഭോഗം കൂടി വരുന്നുവെന്നാണ് ഏകാംഗകമ്മീഷന്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാർ വാദിച്ചു. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മാര്‍ച്ച് 31നകം ബാര്‍കേസില്‍ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, ഹൈക്കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. നിലവില്‍ ഫൈവ്‌സ്റ്റാര്‍ ബാറുകള്‍ക്കല്ലാതെ വേറെ ബാറുകളുടെയൊന്നും ലൈസന്‍സ് പുതുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ബാര്‍ തര്‍ക്കം രൂക്ഷമായപ്പോഴാണ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. 312 ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ അടച്ച് പൂട്ടാനും തീരുമാനിച്ചിരുന്നു എന്നാല്‍, ഇതിനെതിരെയാണ് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.