ആത്മഹത്യക്ക് ശ്രമിച്ച അച്ഛനെ കുഞ്ഞുമകൻ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചു
ബീജിംഗ്: ആത്മഹത്യക്ക് ശ്രമിച്ച അച്ഛനെ മകൻ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച റാവോ നിയാണ് തന്റെ കുഞ്ഞുമകന്റെ കരച്ചിൽ കേട്ട് മനസ്സ്മാറിയത്.
റാവോ നിയ 40ഓളം തൊഴിലാളികളെ വെച്ച് ചെയ്തിരുന്ന നിര്‍മ്മാണ പ്രവൃത്തിയെ അവസാനനിമിഷം കമ്പനി ഒഴിവാക്കിയിരുന്നു. തുടർന്ന് കടക്കെണിയിൽപ്പെട്ട റാവോയ്ക്ക് ആത്മഹത്യ അല്ലാതെ മറ്റു മാർഗങ്ങൾ മുന്നിലില്ലായിരുന്നു. റാവോ നിയ പാലത്തിന്റെ മുനമ്പില്‍ ചെന്ന് നദിയിലേക്ക് ചാടാന്‍ ഒരുങ്ങുകയായിരുന്നു. തുടർന്ന് പാലത്തില്‍ അപകടാവസ്ഥയില്‍ ഇയാള്‍ നില്‍ക്കുന്നത് കണ്ട സമീപവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസും രക്ഷാ പ്രവര്‍ത്തകരും വന്ന് ഇയാളോട് സംസാരിച്ചുവെങ്കിലും തീരുമാനത്തില്‍ നിന്ന് പിൻമാറാന്‍ റാവോ നിയ തയ്യാറായില്ല. ഇതിനിടെയാണ് വിവരമറിഞ്ഞ് ഭാര്യയും കുഞ്ഞും വന്നത്. ഭാര്യ ഏറെ പറഞ്ഞുവെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ്, മകന്‍ ഉറക്കെ നിലവിളിച്ച് അച്ഛനെ തിരിച്ചു വിളിച്ചത്. ‘അച്ഛാ, ചാടല്ലേ. തിരിച്ചു വരൂ’ നിറഞ്ഞ കണ്ണുകളോടെ ആ കുഞ്ഞുബാലന്‍ അലറി വിളിച്ചപ്പോള്‍ കാര്യങ്ങള്‍ മാറി. ഇതോടെ കരഞ്ഞു പോയ റാവോ നിയ പിന്‍തിരിയാന്‍ തയ്യാറായി. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ പാലത്തില്‍നിന്ന് ഇറക്കി. നേരെ വന്ന് മകനെ കെട്ടിപ്പിടിച്ചു. പൊട്ടിക്കരഞ്ഞു.
സംഭവം അന്വേഷിച്ച്, ഇയാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാവുന്ന ശ്രമങ്ങള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.