അരുവിക്കരയിൽ സ്ഥാനാര്‍ത്ഥിയായില്ല; പ്രചരണം നടക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ പ്രചരണം നടക്കട്ടെയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ആര്യനാട് ചേര്‍ന്ന സി പി എം പ്രവര്‍ത്തകസമിതി യോഗത്തിലാണ്
സംസ്ഥാനസെക്രട്ടറി നിര്‍ദ്ദേശം നല്കിയത്.
കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി കോണ്‍ഗ്രസ് വിജയിച്ചു വരുന്ന മണ്ഡലമാണ് അരുവിക്കര. ഉപതെരഞ്ഞെടുപ്പില്‍ ബാര്‍കോഴയും നിയമസഭയിലെ കയ്യാങ്കളിയും പ്രധാന പ്രചരണായുധമാക്കാനാണ് സി പി എം ആലോചിക്കുന്നത്. ഇടതുമുന്നണിയില്‍ ആര്‍ എസ് പി മത്സരിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. എന്നാല്‍, ആര്‍ എസ് പി ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്ക് എത്തിയതോടെ അരുവിക്കര സീറ്റ് സി പി എം ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സി പി എമ്മിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്.
ബൂത്തുതലം മുതല്‍ സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും വീടുകള്‍ തോറും കയറി തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുമാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്.