ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി:ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലൻഡ് ഫൈനലിൽ
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. മഴ കളി തടസപ്പെടുത്തിയതിനെ തുടർന്ന് 43 ഓവറായി ചുരുക്കിയ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 281റൺസ് നേടി. ഡെക്‌വർത്ത് നിയമപ്രകാരം ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 298 റൺസായി പുനർനിശ്ചയിച്ചു.
വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്, അവസാന ഓവറിലെ അഞ്ചാം പന്ത് ഗ്രാൻഡ് ഏലിയട്ട് സിക്സറിന് പറത്തി ജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 281/5 (43 ഓവര്‍); ന്യൂസിലന്‍ഡ്- 299/6 (42.5 ഓവര്‍).ബ്രണ്ടന്‍ മക്കല്ലത്തിന്റെ (32 പന്തില്‍ 59) വെടിക്കെട്ടോടെയാണ് കിവികള്‍ ബാറ്റിങ് ആരംഭിച്ചത്. പുറത്താകാതെ 73 പന്തില്‍ 84 റണ്‍സെടുത്ത ഗ്രാന്റ് എലിയട്ടും 57 പന്തില്‍ 58 റണ്‍സെടുത്ത കോറി ന്‍ന്‍ഡേഴ്‌സണും അഞ്ചാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിൽ എത്തുന്നത്.
പുറത്താവാതെ 84 റൺസെടുത്ത ഏലിയട്ടാണ് മാൻ ഒഫ് ദ മാച്ച്. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡുപ്ലെസിസ് (82) ഡിവില്ലിയേഴ്‌സ് (65), ഡേവിഡ് മില്ലർ (49) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ന്യൂസിലൻഡിന് വേണ്ടി കോറി ആൻഡേഴ്സൻ മൂന്നും ട്രെന്റ് ബോൾട്ട് രണ്ടും വിക്കറ്റ് വീഴ്‌ത്തി.