എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും; ഫലപ്രഖ്യാപനം ഏപ്രില്‍ 16ന്
തിരുവനന്തപുരം : ഈ പ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും. 4,68,495 കുട്ടികള്‍ എഴുതുന്ന പരീക്ഷ മാർച്ച് 21ന് അവസാനിക്കും. 31ന് തന്നെ മൂല്യനിര്‍ണയം തുടങ്ങും. ഏപ്രില്‍ 16ന് ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 2861 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
3506 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലും പരീക്ഷയെഴുതും. ഗള്‍ഫില്‍ ഒമ്പത് സെന്ററുകളിലായി 465 കുട്ടികള്‍ പരീക്ഷയെഴുതും. ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 1128 കുട്ടികള്‍ പരീക്ഷയ്ക്കിരിക്കും. മലപ്പുറം എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതുന്നത്, 2118 പേര്‍. കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്, 26446 പേര്‍.
പെരിങ്ങര ഗവ. എച്ച്.എസ്.എസ്, ബേപ്പൂര്‍ ജി.ആര്‍.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് കുട്ടികളുള്ളത്, രണ്ടുപേര്‍ വീതം. ഫലപ്രഖ്യാപനം ഏപ്രില്‍ 16 ന് തന്നെ നടത്താന്‍ ക്യാമ്പുകളുടെ എണ്ണം കൂട്ടും.