മരുന്നിന്റെ പാര്‍ശ്വഫലം കൊണ്ട് സ്തനം വളര്‍ന്നു; മരുന്ന് കമ്പനി നഷ്ടപരിഹാരമായി 15 കോടി നല്‍കണമെന്ന് കോടതി വിധി
അലബാമ: ഓട്ടിസം ബാധിച്ച യുവാവിന് മരുന്നിന്റെ പാര്‍ശ്വ ഫലം കൊണ്ട് സ്തനം വളര്‍ന്ന സംഭവത്തില്‍ മരുന്ന് കമ്പനി നഷ്ടപരിഹാരമായി 15 കോടി നല്‍കണം. അലബാമ സ്വദേശിയായ ഓസ്റ്റിന്‍ പ്ലെഡ്ജറിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ അനുബന്ധ കമ്പനിയായ ജാന്‍സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, നഷ്ടപരിഹാരമായി 15 കോടി നല്‍കാന്‍ ഫിലാഡെല്‍ഫിയയിലെ കോടതി ഉത്തരവിട്ടത്.
കുടുംബ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം 2002 മുതൽ പ്ലെഡ്ജറിൻ മാനസിക സംഘര്‍ഷം കുറയ്ക്കാനായി റിസ്‌പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചു തുടങ്ങിയത്. 2006 ല്‍ സ്തന വളര്‍ച്ചയുണ്ടാക്കുന്ന ഹോര്‍മോണുകള്‍ മരുന്നില്‍ അടങ്ങിയിരിക്കുന്നുണ്ടെന്ന് കമ്പനി അറിയിക്കുകയുണ്ടായി. അപ്പോഴേക്കും പ്ലെഡ്ജറിന് സ്ത്രീകളെപ്പോലെ വലിയ സ്തനങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
സ്ത്രീകളെ പോലെ സ്തനവളര്‍ച്ച ഉണ്ടായതോടെ പ്ലെഡ്ജറിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി മാതാവ് പറഞ്ഞു. ഇത്തരം പാശ്വഫലങ്ങള്‍ മരുന്നിലടങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബ ഡോക്ടറുടെ അഭിപ്രായം. മാസെക്ടമിയിലൂടെ പ്ലെഡ്ജറിന്റെ സ്തനങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം, നഷ്ടപരിഹാരം നല്‍കാനുള്ള കോടതി ഉത്തരവില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നും മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് നേരത്തേ തന്നെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഡോക്ടർക്കും ഇതേ പറ്റി അറിവുള്ളതാണെന്നും ജാന്‍സെന്‍ കമ്പനിയുടെ വക്താവ് അറിയിച്ചു.