പ്രധാനമന്ത്രിമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. മന്ത്രി കെ ബാബുവും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ഷിപ്പിങ് മന്ത്രി നിധിന്‍ ഗഡ്കരിയെ കാണും. ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്ന് മറ്റൊരു തുറമുഖത്തേക്ക് വിദേശ കപ്പലുകള്‍ നേരിട്ട് ചരക്ക് കടത്തുന്നത് നിരോധിക്കുന്നതാണ് കബോട്ടാഷ് നിയമം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ടെര്‍മിനലിന് വേണ്ടി ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഐഐടി, എയിംസ് എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആശങ്കകളും എയിംസ് സാധ്യതകളും ചര്‍ച്ച ചെയ്യും.