സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു; സര്‍ക്കാര്‍ ആസ്പത്രികളിൽ മരുന്നുക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ സര്‍ക്കാര്‍ ആസ്പത്രികളിൽ മരുന്നുക്ഷാമത്തിലേക്ക് നീങ്ങുന്നു. എച്ച് 1 എന്‍ 1, പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും പല ആസ്പത്രികളിലും ഈ മാസത്തേക്ക് ആവശ്യത്തിനില്ല. എച്ച് 1 എന്‍ 1 നുള്ള മരുന്ന് താത്കാലികാവശ്യത്തിന് മാത്രമാണ് ഓരോ ആസ്പത്രിക്കും നല്കുന്നത്. ഇതുകാരണം നിര്‍ദേശങ്ങള്‍ മറികടന്ന് പല മരുന്നുകളും ഡോക്ടര്‍മാര്‍ പുറത്തേക്ക് എഴുതിനല്‍കുകയാണ്. ഒരു രോഗിക്കുമാത്രം ആറ് ദിവസത്തേക്ക് 30 ഗുളികകളാണ് വേണ്ടിവരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ ജില്ലകളെല്ലാം രോഗഭീഷണിയിലാണ്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഫിബ്രവരിയില്‍ മാത്രം 40 പേര്‍ക്കാണ് എച്ച് 1 എന്‍ 1 പിടിപെട്ടത്. വിവിധ ജില്ലകളിലായി ആറുപേര്‍ മരിക്കുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ അമ്പതോളം പേര്‍ക്ക് രോഗം ബാധിച്ചു.
പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങി കാന്‍സര്‍ വരെ ഉള്‍പ്പെടുന്ന പകര്‍ച്ചവ്യാധികൾക്കുള്ള മരുന്നുകള്‍ക്കാണ് കടുത്തക്ഷാമം നേരിടുന്നത്. പലയിടത്തും മാര്‍ച്ച് ആദ്യവാരത്തോടെതന്നെ നിലവിലുള്ള സ്‌റ്റോക്ക് തീരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.