ഹൈക്കോടതിയെ തള്ളി സുധീരൻ;ബാര്‍ ലൈസന്‍സ് കേസിലെ സര്‍ക്കുലര്‍ ജനനന്മക്കായി നൽകിയത്
ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ അയച്ച സര്‍ക്കുലറിനെതിരെ ഹൈക്കോടതയില്‍നിന്നുണ്ടായ വിമർശനത്തിനെതിരെ വിഎം സുധീരന്‍.ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധിയിലെ തനിക്കെതിരായ പാരമര്‍ശത്തോട് യോജിക്കുന്നില്ല. തന്റെ ഭാഗം കേള്‍ക്കാതെ കോടതി നടത്തിയ പരാമര്‍ശം സ്വാഭാവിക നീതിയുടെ നിഷേധമാണ്. കെപിസിസി നിലപാട് വിശദീകരിക്കാന്‍ കോടതി അവസരം നല്‍കിയില്ല. അതുകൊണ്ടുതന്നെ സാമാന്യനീതിക്ക് നിരക്കാത്ത പരാമര്‍ശമാണ് കോടതിയുടേതെന്നും സുധീരന്‍ പറഞ്ഞു.
പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയിലെ ജനപ്രതിനിധികള്‍ക്കും തുടര്‍ന്നും കെപിസിസി നിര്‍ദേശം നല്‍കുമെന്ന് സുധീരന്‍ പറഞ്ഞു. പാര്‍ട്ടി പ്രതിനിധികളായി വിജയിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ അധികാരമുണ്ട്. ബാര്‍ ലൈസന്‍സ് കേസിലെ സര്‍ക്കുലര്‍ ജനനന്മക്കായി ഉത്തമബോധ്യത്തോടെ നല്‍കിയതാണ്. ഇനിയും മാര്‍ഗനിര്‍ദേശം നല്‍കും. ഹൈക്കോടതി പരാമർശം അധികാര പരിധിയുടെ അതിരുവിടുകയാണുണ്ടായത് എന്ന് സുധീരൻ വ്യക്തമാക്കി
കോടതിയോട് കോണ്‍ഗ്രസിന് ആദരവാണുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു പരാമര്‍ശം കോടതി നടത്തുമായിരുന്നില്ല. പാര്‍ട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറവ് വയ്ക്കില്ലെന്നും സുധീരന്‍ പറഞ്ഞു
അതേസമയം ഹൈക്കോടതി വിധി നഗരസഭ നടപ്പിലാക്കുമെന്ന് മർട് നഗരസഭ ചെയർമാൻ വ്യക്തമാക്കി.