ശ്രീശാന്തിനെ തിഹാര്‍ ജയിലില്‍ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു- മധു ബാലകൃഷ്ണന്
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനെ തിഹാര്‍ ജയിലില്‍ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് സഹോദരി ഭർത്താവ് മധു ബാലകൃഷ്ണന്. വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ച കൂട്ടിയെടുത്ത ആയുധം ഉപയോഗിച്ചായിരുന്നു കൃത്യം നിർവ്വഹിക്കാൻ കൊലയാളി ശ്രമിച്ചത്. ഇക്കാര്യം ജയിലില്‍ അറിയിച്ചതിനെ തുടര്‍ന്ന് സെല്‍ മാറ്റി. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായോ എന്ന് അറിയില്ലെന്നും മധു ബാലകൃഷ്ണന് പറഞ്ഞു.
സെല്ലില്‍ പുറകില്‍ നിന്നാണ് ശ്രീശാന്തിനെ കുത്താന്‍ ശ്രമിച്ചത്. കുതറിമാറിയതിനാലാണ് രക്ഷപെട്ടത്. ഈ ശ്രമത്തിനിടയില്‍ ശ്രീശാന്തിന്റെ കൈയ്ക്കു പരുക്കേറ്റിരുന്നു. സംഭവത്തിന് ഐപിഎല്ലുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും മധു ബാലകൃഷ്ണന് അറിയിച്ചു.
ക്രിക്കറ്റ് വാതുവയ്പ്പ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിനെ തിഹാര്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു.