നരേന്ദ്ര മോദിയുടെ കാരിക്കേച്ചര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി
നരേന്ദ്രമോദിയെ അവഹേളിക്കുന്ന കാരിക്കേച്ചര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത അധ്യാപകയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് നടപടി. ഖത്തര്‍ പത്രമായ പെനിന്‍സുലയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം അധ്യാപികയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
താനല്ല കാരിക്കേച്ചര്‍ തയാറാക്കിയതെന്നും മോദിയെ അവഹേളിക്കാനല്ല അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും അധ്യാപിക വിശദീകരിച്ചു. കാരിക്കേച്ചര്‍ വിവാദമായതിനെത്തുടര്‍ന്ന് അധ്യാപികയെ മൂന്നു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യക്കാരാണ് സ്‌കൂളിന്റെ മാനേജ്‌മെന്റ്. മാനേജ്‌മെന്റില്‍നിന്ന് ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധ്യാപികയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം മോദിയുടെ കാരിക്കേച്ചറിനൊപ്പം സ്‌കൂളിന്റെ പേരും ലോഗോയും ഉപയോഗിച്ചതിനാണ് നടപടിയെടുത്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇങ്ങനെ ലോഗോ ഉപയോഗിച്ചില്ലെന്നാണ് ടീച്ചര്‍ പറയുന്നത്.നടപടിക്കായി സ്കൂളിനു മേൽ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ധമുണ്ടായതായും ആരോപണമുണ്ട്.