വർഷങ്ങൾക്ക് ശേഷം കേജരിവാളും അണ്ണ ഹസാരേയേയും ഒരു സമരപ്പന്തലിൽ ഒന്നിച്ചെത്തി
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ സമരത്തിന് ശേഷം വഴിപിരിഞ്ഞ അരവിന്ദ് കേജരിവാളും അണ്ണ ഹസാരേയേയും വീണ്ടും ഒന്നിച്ചു. മോഡി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ച് ജന്തര്‍ മന്തറിൽ ഹസാരെ ആരംഭിച്ച സമരത്തിൽ വെച്ചാണ് ഇരുവരും ഒന്നിച്ചത്. ഈ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് ഹസാരെ വിശേഷിപ്പിച്ചത്.
കേജരിവാള്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര സദനിലെത്തി ഹസാരെയെ കണ്ടിരുന്നു. അഴിമതി വിരുദ്ധ സമരത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹസാരെയ്ക്കൊപ്പം നിന്നയാളാണ് കേജരിവാള്‍. തുടർന്ന് എഎപി രൂപികരിച്ചപ്പോൾ ഹസാരെ കേജരിവാളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.
ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തില്‍ പങ്കാളികളാകണമെന്ന് കേജരിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇരുപതിനായിരത്തോളം കര്‍ഷകരാണ് ഹസാരേയ്ക്കൊപ്പം സമരത്തില്‍ പങ്കാളികളായത്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും സമരത്തിന് ക്ഷണിച്ച ഹസാരെ അവരോട് തനിക്കൊപ്പം വേദി പങ്കിടരുതെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ വേദിയിലെത്തിയാല്‍ സമരം രാഷ്ട്രീയപാര്ട്ടികളുടേതാണെന്ന ധാരണ വരും. അതിനാലാണ് താനിത് ആവശ്യപ്പെടുന്നതെന്നും ഹസാരെ വ്യക്തമാക്കി.