സി.പി.എം സംസ്ഥാന സമ്മേളനം കൊടിയിറങ്ങി; പാര്‍ട്ടിക്ക് വിധേയനാകുമെങ്കില്‍ വി.എസ്സിന് തിരികെവരാം- പാർട്ടി നേതൃത്വം
ആലപ്പുഴ: പാര്‍ട്ടിക്ക് വിധേയനാകുമെങ്കില്‍ വി.എസ്സിന് തിരികെവരാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തുടർന്ന് സംസാരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പിണറായി വിജയനും വി.എസ്സിനെ വിമർശിച്ചു. അങ്ങനെ വി.എസ്സിനോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സമ്മേളനം കൊടിയിറങ്ങി. അതേസമയം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, എം.എ. ബേബി തുടങ്ങിയവര്‍ ഈവിഷയത്തെ സംബന്ധിച്ച് പരാമര്‍ശിച്ചില്ല.
പ്രസംഗത്തിന്റെ അവസാനമാണ് കാരാട്ട് വി.എസ്.വിഷയം സംസാരിച്ചത്. മുതിര്‍ന്നനേതാവ് എന്ന നിലയില്‍ വി.എസ്സിന്റെ സംഭാവനകളെ അനുസ്മരിച്ച കാരാട്ട് വി.എസ് പിണങ്ങിപ്പോയതിലുള്ള നൈരാശ്യം മറച്ചുവെച്ചില്ല. നിലപാടുമാറ്റി അച്ചടക്കം പാലിച്ച് പാര്‍ട്ടിക്കൊപ്പം കൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.എസ്. മടങ്ങിയെത്തണമെന്ന താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കിലും ആരെയും പിന്തുടരില്ല എന്ന മുന്നറിയിപ്പും നല്‍കിയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
ആലപ്പുഴയില്‍ കെ.ആര്‍ ഗൗരിയമ്മയും കണ്ണൂരില്‍ എം.വി രാഘവനും പാര്‍ട്ടിയെ വെല്ലുവിളിച്ച ഭൂതകാലം ഓര്‍മ്മിപ്പിച്ച കോടിയേരി, വി.എസ്. പാര്‍ട്ടിവിട്ടാലും ഒന്നും സംഭവിക്കില്ലെന്നാണ് വ്യക്തമാക്കിയത്. ആരുടെയും വിരട്ടലും വിലപേശലും ഈ പാര്‍ട്ടിയോടു വേണ്ടെന്നുള്ള പിണറായിയുടെ താക്കീതു ചെയ്തു.