ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ബേഡ്മാന്‍ മികച്ച ചിത്രം
ലോസ് അഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററില്‍ 87മത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മെക്സിക്കന്‍ സംവിധായകന്‍ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാറിത്തോയുടെ ‘ബേഡ്മാന്‍’ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടി. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിതം ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എഡ്ഡി റെഡ്മെയന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ജൂലിയന്‍ മൂര്‍ നേടി.’സ്റ്റില്‍ ആലിസി’ലെ അഭിനയത്തിനാണ് മൂര്‍ ഓസ്കര്‍ നേടിയത്.
മികച്ച ചിത്രത്തിനു പുറമെ സംവിധായകന്‍, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളും ‘ബേഡ് മാന്‍’ കരസ്ഥമാക്കി. ‘ബേഡ് മാന്‍്റെ’ തിരക്കഥക്കുള്ള ഓസ്കര്‍ ഇനാറിത്തോ, നിക്കോളാസ് ജിയകോബോണ്‍, അലക്സാണ്ടര്‍ ദിനെലാറിസ്, അര്‍മാന്‍ഡോ ബോ എന്നിവര്‍ ഏറ്റുവാങ്ങി.
മികച്ച സഹനടനുള്ള പുരസ്‌കാരം വിപ്‌ലാഷിലെ അഭിനയത്തിന് ജെ.കെ. സിമ്മണ്‍സിന്‌ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ബോളിഹുഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാട്രിഷ്യ ആര്‍ക്കെറ്റിനു ലഭിച്ചു.
പോളിഷ് സംവിധായകനായ പവല്‍ പൗലികോവ്‌സ്‌കിയുടെ ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഇഡ എന്ന സിനിമയ്ക്കാണ് മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം. മികച്ച വസ്ത്രാലങ്കാരം, ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരം ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍ എന്ന സിനിമയ്ക്കു ലഭിച്ചു.
മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരവും വിപ്‌ലാിനാണ്. മികച്ച ഹ്രസ്വ ചിത്രമായി ദി ഫോണ്‍ കോളും മികച്ച ശബ്ദ സംയോജനത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ സ്‌നൈപ്പറിനും ലഭിച്ചു.
മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ മനാളന്റെ ഇന്റര്‍ സ്റ്റെല്ലാറിനും, മികച്ച ഹ്രസ്വ ആനിമേഷന്‍ ചത്രത്തിനുള്ള പുരസ്‌കാരം ഫീസ്റ്റിനും ലഭിച്ചു.
മികച്ച ആനിമേഷന്‍ ചിത്രം(ഫീച്ചര്‍)മായി ബിഗ് ഹീറോ 6 ഉം മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി ക്രൈസിസ് ഹോട്ട് ലൈനും തെരഴഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ചിത്രമായി ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച ഛായാഗ്രഹകനായി ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിന് ഇമ്മാനുവല്‍ ലുബസ്‌കി അര്‍ഹനായി.