യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ മുന്നിൽ എയർ ഇന്ത്യ
ഏറ്റവുമധികം ആഭ്യന്തര യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാന കമ്പനിയെന്ന നേട്ടം കഴിഞ്ഞമാസവും എയർ ഇന്ത്യ നിലനിറുത്തി. 96,232 എയർ ഇന്ത്യ യാത്രക്കാരാണ് കഴിഞ്ഞ മാസം വിമാനം റദ്ദാക്കുകയോ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വൈകുകയോ ചെയ്‌തതുവഴി എയർ ഇന്ത്യ ബുദ്ധിമുട്ടിച്ചത്. ഇവർക്ക് നഷ്‌ട പരിഹാരവും വിമാന സർവീസിന്റെ പുനർ നിശ്‌ചയിച്ച സമയം വരെ കാത്തിരിക്കാൻ സൗകര്യമൊരുക്കിയതിന്റെ ചെലവുമായി മൊത്തം 1.04 കോടി രൂപ എയർ ഇന്ത്യയ്‌ക്ക് നഷ്‌ടമായെന്ന് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻസ് (ഡി.ജി.സി.എ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
75,034 യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ഇൻഡിഗോയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ജെറ്റ് എയർവെയ്‌സ് 11,666 യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. യാത്രികരുടെ എണ്ണം, വിമാനം റദ്ദാക്കൽ, വൈകൽ തുടങ്ങിയ സംബന്ധിച്ച് വിമാനക്കമ്പനികൾ ഓരോ മാസവും ഡി.ജി.സി.എയ്‌ക്ക് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇവ ക്രോഡീകരിച്ച് ഡി.ജി.സി.എ പുറത്തുവിട്ട റിപ്പോർട്ടിലാണ് യാത്രക്കാർ നേരിട്ട അസൗകര്യം, വിമാന സർവീസ് വൈകൽ, റദ്ദാക്കൽ എന്നിവയെ കുറിച്ച് പറയുന്നത്.