പോലീസ് സ്‌റ്റേഷനില്‍ സംഘര്‍ഷം സൃഷ്‌ടിച്ച രണ്ട് എഎപി എം.എല്‍.എമാര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനില്‍ സംഘര്‍ഷം സൃഷ്‌ടിച്ച രണ്ട് എഎപി എം.എല്‍.എമാര്‍ക്കെതിരേ കേസ്. എം.എല്‍.എമാരായ സഞ്‌ജീവ് ഝാ, അഖിലേഷ് ത്രിപാഠി എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നു പോലീസ് വ്യക്‌തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്യാത്തത് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ എം.എല്‍.എമാരുടെ വാഹനം പോലീസ് തടഞ്ഞതാണു സംഘര്‍ഷത്തിന് വഴിവെച്ചത്. സംഘര്‍ഷത്തില്‍ എം.എല്‍.എ സഞ്‌ജീവ് ഝായ്‌ക്ക് പരുക്കേറ്റിട്ടുണ്ട്.
ആറ് ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയാണു പോലീസും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. എം.എല്‍.എമാര്‍ എത്തിയ വാഹനം സ്‌റ്റേഷനു പുറത്തു നിര്‍ത്തിയിടാൻ പോലീസ് ആവശ്യപ്പെട്ടതോടെ പ്രവര്‍ത്തകര്‍ പോലീസിനെതിരേ തിരിയുകയായിരുന്നു.
തുടര്‍ന്നു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്കു കല്ലേറു നടത്തി. തുടര്‍ന്നു ലാത്തിച്ചാര്‍ജ് നടത്തിയാണു പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. കലാപം സൃഷ്‌ടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് എം.എല്‍.എമാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
എം.എല്‍.എമാരെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ച് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്ത് വന്നിരുന്നു. ആദ്യം പോലീസ് സ്റ്റേഷൻ പ്രതിരോധിച്ച് കാണിച്ചു കൊടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കാറ്റു വിതച്ച കെജ്രിവാൾ ചുഴലിക്കാറ്റ് കൊയ്യുമെന്നും കട്ജു അഭിപ്രായപ്പെട്ടു.