അരുണാചലിനെ ഒരിക്കലും അംഗീകരിക്കില്ല; തര്‍ക്ക പ്രദേശങ്ങളിൽ ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തരുതെന്ന്- ചൈനീസ്
ബീജിംഗ്: പ്രധാനമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനക്ക് കടുത്ത അതൃപ്‌തി. അരുണാചലിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി. അതിര്‍ത്തി തര്‍ക്കത്തെ സങ്കീര്‍ണ്ണമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണം. അത് ഉഭയകക്ഷിബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്‌താവ് വെളളിയാഴ്‌ച രാത്രി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
അതിര്‍ത്തി തര്‍ക്കത്തില്‍ മാറ്റമില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചുവരുന്നത്. ചൈന ഒരിക്കലും അരുണാചല്‍ പ്രദേശിനെ അംഗീകരിച്ചിട്ടില്ല. തര്‍ക്ക പ്രദേശത്ത് ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം അരുണാചല്‍ സന്ദര്‍ശിച്ച മോഡി റെയില്‍വെ ലൈനിന്റെയും പവര്‍ സ്‌റ്റേഷന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ചിരുന്നു. ചൈനയെ കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും സംസ്‌ഥാനത്ത് സുസ്‌ഥിര വികസനം വാഗ്‌ദാനം ചെയ്‌തിരുന്നു. കഴിഞ്ഞ 28 വര്‍ഷം കണ്ടതിനെക്കാള്‍ കൂടുതല്‍ വികസനം അടുത്ത അഞ്ചു വര്‍ഷങ്ങളിലുണ്ടാവുമെന്നും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.