അക്രമികളുടെ വെടിയേറ്റ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ അന്തരിച്ചു
മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച പ്രഭാതസവാരിക്കിടെ അക്രമികളുടെ വെടിയേറ്റ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ (82) അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിൽ വെച്ച് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ചരാവിലെ കൊല്‍ഹാപുരിലെ സബര്‍മല പ്രദേശത്തെ വീട്ടില്‍നിന്ന് രാവിലെ പതിവുനടത്തത്തിന് ഇറങ്ങിയ പന്‍സാരെയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് വെടിവെച്ചത്. പന്‍സാരെക്കൊപ്പം ഭാര്യയ്ക്കും വെടിയേറ്റിരുന്നു. അക്രമികള്‍ രക്ഷപ്പെട്ടു.
മഹാരാഷ്ട്രയില്‍ ടോള്‍ പിരിവിനെതിരെ സമരം നയിക്കുന്ന പന്‍സാരെക്കെതിരെ തിങ്കളാഴ്ച കോലാപ്പൂരിലെ വീടിനു മുന്നില്‍ വെച്ചായിരുന്നു ആക്രമണം. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയാറാക്കി വരുകയാണ്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും മുംബൈ പൊലീസും കോലാപ്പൂര്‍ പൊലീസിനൊപ്പം അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.