സെന്‍സര്‍ ബോര്‍ഡിന് നേര്‍ക്ക് ചലച്ചിത്ര പ്രവര്‍ത്തകര്‍ വിമര്‍ശനത്തിന്റെ വാളോങ്ങുന്നു, ഇന്ത്യ സെന്‍സര്‍ഷിപ്പില്‍ അമേരിക്കന്‍ മാതൃക പിന്തുടരണമെന്ന് ആവശ്യം
ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് ചലച്ചിത്ര മേഘലയിൽ നിന്നും കൂടുതല്‍ ആളുകള്‍ രംഗത്ത്. പ്രശസ്ത നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷബാന അസ്മിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ സെന്‍സര്‍ഷിപ്പില്‍ അമേരിക്കന്‍ മാതൃക പിന്തുടരണമെന്നാണ് ഷബാന അസ്മിയുടെ ആവശ്യം.
സിനിമയെടുക്കുന്നതില്‍ സംവിധായകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഷബാന ആവശ്യപ്പെട്ടു. ഓരോ കാലഘട്ടത്തിനുമനുസരിച്ച് സിനിമയെ സാക്ഷ്യപ്പെടുത്തുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല. അല്ലാതെ സിനിമകളില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുകയല്ലെന്നും അവര്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കിയ ‘നിരോധിത വാക്കുകള്‍’ക്കെതിരെ വ്യാപകമായ പ്രതിഷേധം സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നിരുന്നു. പങ്കജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി വന്നതിന് ശേഷമായിരുന്നു സിനിമകളില്‍ ചില പ്രത്യേക വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടെടുത്തത്. കഴിഞ്ഞാഴ്ച്ചയാണ് 15 ഹിന്ദി വാക്കുകളും 13 ഇംഗ്ലീഷ് വാക്കുകളും സിനിമകളില്‍ ഉപയോഗിക്കുന്നത് സെന്‍സര്‍ബോര്‍ഡ് വിലക്കിയത്. ഇതിനെതിരെ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.