പാറ്റൂർ ഭൂമിക്കേസിൽ എഫ്‌ഐര്‍ആര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: പാറ്റൂർ ഭൂമിക്കേസിൽ എഫ്‌ഐര്‍ആര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോയ് കൈതാരം നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ പരിഗണനയിലുള്ള കേസ് ഈ ഘട്ടത്തിൽ പൊതുതാല്പര്യമെന്ന പേരിൽ പരിഗണിക്കേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കൈയേറി ഫ്ളാറ്റ് നിർമ്മിച്ചതായി ആരോപിച്ച് ജോയ് കൈതാരം തന്നെയാണ് ലോകായുക്തയിൽ പരാതി നൽകിയത്. പാറ്റൂരിലെ ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്‌ടര്‍ക്കും ലോകായുക്‌തക്കും നേരത്തെ പരാതി നല്‍കിയിരുന്നു.
ഇത് നിലനില്‍ക്കെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോർട്ട് ലോകായുക്ത പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രശസ്തിക്കായി കേസിനെ വിനിയോഗിക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നതെന്നും ഭൂമി ഇടപാടുമായി ഒരു ബന്ധവും ഇല്ലാത്തയാളാണ് ഹർജിക്കാരനെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.