ജഡ്‌ജിയുടെ പ്രേതശല്യം കോടതിമുറി അടച്ചിട്ടു
മൈസൂര്‍: പ്രേതശല്യത്തെ തുടർന്ന് മൈസൂരിൽ കോടതിമുറി അടച്ചിട്ടതായി റിപ്പോര്‍ട്ട്. 2014 മെയ് മുതല്‍ ഫസ്‌റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജിയുടെ ഹാളാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ മുറി പഴയ കസേരകളും മറ്റും സൂക്ഷിക്കുന്ന സ്‌റ്റോര്‍ മുറിയായിട്ടാണ് ഉപയോഗിക്കുന്നത്. മുറി അടച്ചിട്ടതിനെതിരെ അഭിഭാഷകര്‍ രംഗത്തുവന്നതോടെയാണ് വാര്‍ത്തയ്‌ക്ക് കൂടുതല്‍ പ്രചാരം നേടിയത്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു ജഡ്‌ജി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പ്രേതബാധയെ കുറിച്ചുളള പ്രചാരണങ്ങള്‍ ആരംഭിച്ചതും മുറി അടച്ചിടാന്‍ കാരണായതും. ജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് വിവാദ മുറിയില്‍ കോടതി നടപടികള്‍ നടത്താത്തത് എന്നാണ് ആരോപണം. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന മുറിയില്‍ പഴയരീതിയില്‍ കോടതിനടപടികള്‍ പുന:രാരംഭിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. മുറി അടച്ചിട്ടിരിക്കുന്നത് അന്തരിച്ച ജഡ്‌ജിയോടുളള അനാദരവാണെന്നും അഭിഭാഷകര്‍ പറയുന്നു.