പണം ലാഭിക്കാൻ വേണ്ടി ആവശ്യത്തിന് ഇന്ധനം നിറയ്ക്കാത്ത വിമാനം വഴിയിൽ തകർന്നു വീണു
ലണ്ടന്‍: പണം ലാഭിക്കാൻ വേണ്ടി ഇന്ധനം നിറയ്ക്കാതെ വിമാനം പറത്തി മരണം വിലയ്ക്കു വാങ്ങി. പാരിസിൽ നിന്നും ഷോപ്പിങ് മാമാങ്കം കഴിഞ്ഞു ബ്രിട്ടനിലെ വീട്ടിലേക്ക് പറന്ന ഗാരി വിക്കേഴ്സും പങ്കാളി കേയ് ക്ലാര്‍ക്കും സഞ്ചരിച്ചിരുന്ന വിമാനം റൺവേയിൽ തകർന്നു വീഴുകയായിരുന്നു. രണ്ടേകാല്‍ മണിക്കൂർ നേരത്തെ യാത്രക്ക് കൂടുതല്‍ ഇന്ധനമടിച്ചു വെറുതെ പാഴ്ച്ചെലവ് വരുത്തുന്നത് ഒഴിവാക്കുന്നതിന് കോടീശ്വരന് ഗാരി വിക്കേഴ്സ് ഇന്ധനം നിറച്ചില്ല. എന്നാൽ ആകാശത്ത് കൂടി അധികം മുക്കാല്‍ മണിക്കൂര്‍ പറക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് മുന്‍കൂട്ടി കാണാൻ കഴിയാതെ പോയി…
2013 നവംബര്‍ 15ന് ഗാരി വിക്കേഴ്സും പങ്കാളി കേയ് ക്ലാര്‍ക്കും പറന്ന സെസ്ന വിമാനം ചെഷൈറിലെ റണ്‍വേയിലേക്കു മൂക്കുകുത്തി വീണു തകര്‍ന്നുതരിപ്പണം ആവുകയായിരുന്നു. ഇന്ധനമില്ലാഞ്ഞതു കാരണമാണ് അപകടം നടന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അന്വേഷണസംഘം. വിക്കേഴ്സ് സംഭവസ്ഥലത്തുതന്നെ മരിച്ചപ്പോള്‍ മിസ് ക്ലാര്‍ക്ക് ആന്തരികരക്തസ്രാവത്തെത്തുടര്ന്ന് ആശുപത്രിയില്‍വച്ചാണു വിധിക്കു കീഴടങ്ങിയത്.
പ്രശസ്തമായ മില്‍ ഹോട്ടലിന്റെ ഉടമയാണു വിക്കേഴ്സ്. 386 ലീറ്റര്‍ ശേഷിയുള്ള പ്രധാന ടാങ്കില്‍ 244 ലീറ്റര്‍ ഇന്ധനം മാത്രമാണു വിക്കേഴ്സ് ആ ദുരന്തപറക്കലിനു മുന്നേ നിറച്ചത്.
വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേ തൊടുന്നതിനു തൊട്ടുമുന്‍പ് ടാങ്ക് കാലിയായി. രണ്ടു സ്പെയര്‍ ടാങ്കുകളിലായി ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നിട്ടും അതു പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല. 17 വര്‍ഷത്തെ അനുഭവപരിചയമുള്ള ഒന്നാന്തരം പൈലറ്റായിരുന്നു മകനെന്നാണ് പിതാവ് ഗോര്‍ഡന്‍ വിക്കേഴ്സ് പറയുന്നത്.