പോലീസിന്റെ സദാചാര ഗുണ്ടായിസം; പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസുകാർ വിവാഹം കഴിപ്പിച്ചു

single-img
7 February 2015

marriageസംഭാല്‍: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം പോലീസുകാർ ചേർന്നു നടത്തി. ശാരീരികമായി അടുത്തിടപഴകുന്ന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് സദാചാരപോലീസായി മാറിയത്. ഉത്തര്‍ പ്രദേശിലെ സാറാ സെയ്‌ഫ് ഖാന്‍ മേഖലയിലെ പോലീസ്‌ സ്‌റ്റേഷനില്‍ എല്ലാവിധ സന്നാഹങ്ങളോടും കൂടിയാണ് വിവാഹം നടന്നത്. പൂജാരിയെ പ്രത്യേകം വിളിച്ചു വരുത്തി താളമേളങ്ങളോടു കൂടിയായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം പ്രാദേശിക ഗായകർ നടത്തിയ പാട്ടുകച്ചേരിയില്‍ പോലീസുകാര്‍ ചുവടു വെയ്‌ക്കുകയും ചെയ്‌തു. കഴിഞ്ഞ വ്യാഴാഴ്‌ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കുട്ടികളെ ഒരു ബന്ധുവാണ്‌ പിടികൂടിയത്‌. ഇയാള്‍ വിളിച്ചു കൂട്ടിയത്‌ അനുസരിച്ച്‌ ആളുകളും പോലീസും എത്തിയത്.

അവിടെയെത്തിയ പോലീസ്‌ ആൺകുട്ടിയോട് കേസായാല്‍ ആജീവനാന്തം ജയിലിൽ കിടക്കേണ്ടി വരുമെന്നും പെണ്ണിനെ വിവാഹം കഴിക്കുന്നതാണ്‌ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഉപദേശിക്കുകയും ചെയ്തു. അയല്‍പക്കക്കാരുടെ ഭീഷണി കൂടിയായപ്പോൾ പേടിച്ചുവിറച്ച കുട്ടി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിവാഹത്തിനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തു. ചെറുക്കന്റെ ബന്ധുക്കള്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പോലീസുകാരായിരുന്നു ചെയ്‌തത്‌. പെണ്‍കുട്ടിയും ആൺകുട്ടിയും റജിസ്‌റ്ററില്‍ ഒപ്പു വെച്ചു കഴിഞ്ഞതോടെ സംഗീത കച്ചേരി നടത്തി പോലീസുകാര്‍ നൃത്തം വെയ്‌ക്കുകയും ചെയ്‌തു. പെണ്ണിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്‌ക്ക് വേണ്ടിയാണ്‌ പോലീസുകാര്‍ അങ്ങിനെ ചെയ്‌തതെന്നായിരുന്നു പിന്നീട്‌  പോലീസുകാർ നൽകിയ വിശദീകരണം.