അയാൾ മാധ്യമ പ്രവർത്തകനല്ല ‘കൂട്ടിക്കൊടുപ്പുകാരന്‍’- റിമകല്ലിങ്കൽ
ആഷിക് അബു, റീമ കല്ലിങ്കൽ, ഫഹദ് ഫാസിൽ എന്നിവരെ കൊക്കെയ്ന്‍ കേസില്‍ ബന്ധപ്പെടുത്തി ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ തുടർന്ന് വിവാദങ്ങള്‍ അവസാനിക്കുന്നില്ല. വാർത്തക്ക് എതിരെ ആദ്യം രംഗത്ത് വന്നത് ആഷിക് അബു ആയിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളോട് എതിര്‍പ്പുള്ള ചിലരാണ് തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് ആഷിഖ് അബു പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും അദ്ദേഹം സ്വാഗതം ചെയ്തിരുന്നു.
എന്നാൽ ഈ വിവാദത്തിന് എതിരെ ആഷിക്കിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കൽ രൂക്ഷമായ രീതിയില്‍ ആണ് വാര്‍ത്ത വന്ന മാധ്യമത്തെയും, വാർത്ത എഴുതിയ മാധ്യമ പ്രവര്‍ത്തകനേയും വിമര്‍ശിച്ചിരിക്കുന്നത്.
ജേര്‍ണലിസം ബിരുദം നേടിയ തനിക്ക് മാധ്യമ പ്രവര്‍ത്തനത്തോട് നല്ല ബഹുമാനമാണ്. മാധ്യമ പ്രവര്‍ത്തകരുമായി എന്നും നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്ന് പറഞ്ഞ റിമ. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. കൂടാതെ ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനവും പ്രധാനപ്പെട്ടതാണെന്നും റിമ പറയുന്നു.
സത്യസന്ധരും കഠിനാധ്വാനവും ചെയ്യുന്ന നൂറ് കണക്കിനുള്ള നല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനവും നാണക്കേടും ഉണ്ടാക്കിയ ആ വ്യക്തിയെ ‘കൂട്ടിക്കൊടുപ്പുകാരന്‍’ എന്ന് താന്‍ വിളിക്കും എന്ന് റീമ ഫേസ്ബുക്കിൽ കുറിച്ചു. നാലാം കിട പ്രസിദ്ധീകരണങ്ങളുടെ സ്ഥാനമേ ഈ മാധ്യമത്തിനുള്ളൂ. മാത്രമല്ല ലഹരി ഉപയോഗം അത്ര നല്ലതല്ല എന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം, തന്നെ ‘കൂട്ടിക്കൊടുപ്പുകാരന്‍’ എന്ന് വിളിച്ച റിമക്കെതിരെ പരാതിയുമായി പോകാൻ ഒരുങ്ങുകയാണ് വാർത്ത എഴുതിയ ലേഖകൻ. കൂടാതെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ വാര്‍ത്തയില്‍ ആഷിക്കിനും, റീമക്കും ഫഹദിനും കൊക്കെയ്ന്‍ കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.